മൂന്നര മണിക്കൂർ ചോദ്യം ചെയ്യൽ, ഒടുവിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി
ഇത് രണ്ടാം തവണയാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് വിളിച്ചുവരുത്തുന്നത്. ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അന്വേഷണം.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബംഗ്ളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഇന്ന് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പൊലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ആയിരുന്നു. സിറ്റി സിവില്‍ കോടതിയിലേയ് കൊണ്ടുപോയ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഇത് രണ്ടാം തവണയാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് വിളിച്ചുവരുത്തുന്നത്. ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അന്വേഷണം. ഇന്ന് രാവിലെ 11 മണിയോടെയാണ് ബംഗ്ളൂരുവിലെ സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ഹാജരായത്. 2020 ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത് ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാല്‍ ബിനീഷ് ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഹാജരായത്.
ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിനായി ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും നേരത്തെ മൊഴി നൽകിയിരുന്നു. ബിനീഷ് പറഞ്ഞത് അനുസരിച്ചാണ് മറ്റുളളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്നും അനൂപ് മൊഴി നൽകിയിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു അനൂപിന്റെ വെളിപ്പെടുത്തലുകൾ. ഇത് മുൻനിർത്തിയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 50 ലക്ഷം രൂപ 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇത് ബിനീഷ് കോടിയേരി പറഞ്ഞതിൻ പ്രകാരം ആരെങ്കിലും നിക്ഷേപിച്ചതാണോ എന്നതടക്കമുളള കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!