'ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ അദ്ദേഹം നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊണ്ടുപോകും', യോഗി ബിഹാറിൽ
ബിഹാറിൽ യോഗി ആദിത്യനാഥ് 18 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുക്കുക. ഒരു ദിവസം പരമാവധി മൂന്ന് റാലികളിലായിരിക്കും യോഗിയുടെ പ്രസംഗം ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്രമോദി 12 റാലികളിൽ പങ്കെടുക്കും.
ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാമക്ഷേത്ര നിർമ്മാണം ഉയർത്തി വോട്ട് പിടിക്കാൻ ബിജെപി. തിരഞ്ഞെടുപ്പ് റാലികളിൽ രാമക്ഷേത്ര നിർമ്മാണവും ഭീകരതയ്ക്കെതിരെയുളള നരേന്ദ്രമോദി സർക്കാരിന്റെ നടപടികളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. പട്നയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ഘാടനം കുറിച്ച് നടന്ന റാലിയിൽ രാമക്ഷേത്ര നിർമ്മാണം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ പ്രസംഗം.
ബിജെപി സ്ഥാനാർത്ഥിയെ നിങ്ങൾ വിജയിപ്പിച്ചാൽ അദ്ദേഹം നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊണ്ടുപോകും. തേത്രായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ശ്രീരാമൻ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളും ഭീകരതയ്ക്കെതിരെയുളള പോരാട്ടവും എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളും യോഗിയുടെ പ്രസംഗത്തിൽ കടന്നുവന്നു.
പാകിസ്ഥാനിലേക്ക് കടന്നുകയറി ഭീകരരെ വകവരുത്തി. ഇങ്ങനെ ഭീകരവാദം ഇല്ലാതാക്കുകയാണ് മോദി സർക്കാരെന്നും പാകിസ്ഥാനിലെ ബലാക്കോട്ട് വ്യോമാക്രമണം പരാമർശിച്ച് കൊണ്ട് യോഗി പറഞ്ഞു. കൂടാതെ ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനവും മോദി സർക്കാർ നടപ്പാക്കി. ബിഹാറിൽ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് എൻഡിഎ സർക്കാർ ഭരിക്കുന്നത്. നിതീഷ് കുമാർ മുഖ്യമന്ത്രി ആകുന്നതിന് മുൻപ് ബിഹാറിന്റെ അവസ്ഥ എന്തായിരുന്നുവെന്നും യോഗി ചോദിച്ചു.
ബിഹാറിൽ യോഗി ആദിത്യനാഥ് 18 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുക്കുക. ഒരു ദിവസം പരമാവധി മൂന്ന് റാലികളിലായിരിക്കും യോഗിയുടെ പ്രസംഗം ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്രമോദി 12 റാലികളിൽ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 28നാണ്. നവംബർ മൂന്ന്, ഏഴ് തിയതികളിലായിട്ടാണ് ബാക്കി രണ്ട് ഘട്ടങ്ങൾ. നവംബർ പത്തിനാണ് ഫല പ്രഖ്യാപനം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!