സിഎജി: പ്രതിപക്ഷ പരാതി എത്തിക്സ് കമ്മിറ്റിക്ക്; സ്പീക്കറുടെ നടപടി സഭാ ചരിത്രത്തിൽ ആദ്യം
നേരത്തെ സ്പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുള്ള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് മുമ്പ് ധനമന്ത്രി പുറത്തുവിട്ടു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ നടപടിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസ് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ തീരുമാനിച്ചു. പരാതിയിൽ എത്തിക്സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും.
വിഷയത്തിന്റെ രണ്ട് വശവും പരാതിക്കാനും രണ്ട് പക്ഷവും പറയുന്നത് കേൾക്കാൻ വേണ്ടിയാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. അവകാശലംഘനത്തിൽ വിഡി സതീശൻ ധനമന്ത്രിക്കെതിരെ നൽകിയ പരാതിയിലും അതിൽ തോമസ് ഐസക്ക് നൽകിയ വിശദീകരണത്തിലും കഴമ്പുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്കായി വിഷയം എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്.
നേരത്തെ സ്പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുള്ള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി. അതിന് വിപരീതമായി ഇത് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരം നടപടി.
കിഫ്ബിക്കെതിരായ പരാമർശങ്ങളുടെ പുറത്ത് ധനമന്ത്രി സിഎജി റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷ ആരോപണം. റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് നിലവിൽ പാലിച്ചുപോരുന്ന രീതി. എന്നാൽ ഇത് ലംഘിച്ചാണ് ധനമന്ത്രി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവർ ആരോപിച്ചത്. വിഡി സതീശൻ എംഎൽഎയാണ് അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ധനമന്ത്രിയിൽ നിന്നും വിശദീകരണം തേടുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!