കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് ബില്ലുകൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന പ്രക്ഷോഭങ്ങൾ ഭരണമുന്നണിയിൽത്തന്നെ വിള്ളലുകളുണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. 250 കർഷക സംഘടനകൾ ഒന്നിച്ച് ചേർന്ന് ഐക്യപ്രക്ഷോഭത്തിൽ അണിനിരക്കാൻ തീരുമാനിച്ചതും ഐക്യ ട്രെയ്ഡ് യൂനിയൻ പ്രസ്ഥാനം അതിന് പിന്തുണ പ്രഖ്യാപിച്ചതും ദൂരവ്യാപകമായ ചലനങ്ങളാണുണ്ടാക്കുകയെന്ന് ലേഖകൻ നിരീക്ഷിക്കുന്നു
രാജ്യം മാത്രമല്ല, ലോകം തന്നെ ഒറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ കർഷകരും കർഷകത്തൊഴിലാളികളും ഒന്നിച്ച് അണിനിന്ന് ചെയ്യുന്ന സമരം. കേന്ദ്ര സർക്കാർ ഏകാധിപത്യപരമായി നടപ്പാക്കിയ ബില്ലുകൾ ജനാധിപത്യത്തിന്റെ മാത്രമല്ല. സാധാരണജനങ്ങലുടെ കൂടെ വേരറുക്കുന്നതാണ്. ഇതിനെതിരെ ഉയർന്ന പ്രക്ഷോഭം കൊടുതണുപ്പിനെ പോലും അവഗണിച്ച് ശക്തിപ്രാപിക്കുകയാണ്.
ഡൽഹിയിലെ കൊടും തണുപ്പറിയാതെ സമരച്ചൂടിൽ പൊരുതി നിൽക്കുന്നതിനിടയിൽ തെരുവിലെ പോരാട്ടപ്പന്തലിൽ മരിച്ചു വീണ കർഷകരുടെ എണ്ണം 40നോടടുക്കുന്നു. കർഷകരെ സ്വതന്ത്രരാക്കുന്നതിനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മോദി സർക്കാർ മൂന്ന് ബില്ലുകൾ അതിവേഗത്തിൽ കൊണ്ടുവന്നത്. പക്ഷേ അതിനെ അപ്പടി നിരാകരിച്ചു കൊണ്ടാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കൃഷിക്കാർ രണ്ടും കൽപ്പിച്ച് തെരുവിലിറങ്ങിയത്. ഇന്ന് പൊരുതി നിന്നില്ലെങ്കിൽ നാളെ തങ്ങൾ തെരുവിലേക്കെറിയപ്പെടും എന്നറിയാവുന്നതുകൊണ്ടാണ് കക്ഷിരാഷ്ട്രീയത്തിന്നതീതമായി കർഷകർ പ്രക്ഷോഭ രംഗത്തിറങ്ങിയത്. നിലനിൽപ്പ് തന്നെയാണ് അപകടത്തിലാവുക എന്ന് ബോദ്ധ്യപ്പെടുമ്പോൾ പിന്നെ മാർഗം ചെറുത്തുനിൽപ്പ് മാത്രമാണ്. പക്ഷേ കർഷകരുടെ മാത്രം പ്രശ്നമല്ല ഈ പ്രക്ഷോഭത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. ഒരു ജനതയുടെ ഭക്ഷ്യ സുരക്ഷയുടെ കൂടെ വിഷയമാണ്. ജനങ്ങളുടെ ഭക്ഷണാവശ്യം എന്നത് ഏതാനും കോർപറേറ്റുകൾക്ക് അടിയറ വെക്കാൻ സമ്മതിക്കില്ല എന്നുകൂടി ഈ പ്രക്ഷോഭം ബന്ധപ്പെട്ടവർക്ക് താക്കീത് നൽകുന്നുണ്ട്. കൊട്ടിഘോഷിച്ചവതരിപ്പിച്ച ബില്ലുകൾ എത്രമാത്രം വഞ്ചനാപരമാണ് എന്ന് ഇന്ത്യയിലുടനീളമുള്ള കർഷകർ തിരിച്ചറിയുകയാണ്.
എല്ലാം പതിച്ചു കൊടുക്കുന്നു
വൻകിട കുത്തകകൾക്ക് കാർഷിക മേഖല പതിച്ചു കൊടുക്കാനാണ് ഈ പുതിയ മൂന്നു നിയമങ്ങൾ. ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പ്രകാരം പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി 97-ാം സ്ഥാനത്തായി ഇന്ത്യയുടെ സ്ഥാനം. മാനവ വികസന സൂചികയിൽ താഴോട്ടു താഴോട്ട് പോവുകയാണെങ്കിലും, ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് ഇൻഡെക്സിൽ ഇന്ത്യ കുതിച്ചു മുന്നേറുകയാണ്. എല്ലാ മേഖലകളും വൻകിട കുത്തകകൾക്ക് തുറന്നിട്ട് കൊടുത്തതു കൊണ്ടാണ് ഈ പിന്നോട്ടുള്ള "മുന്നേറ്റം".
അവർക്ക് ഇനി തുറന്ന് കിട്ടാനുള്ളത് കാർഷിക മേഖലയാണ്. അതിനായാണ് തിരക്കിട്ട്, ഭരണഘടനാ വ്യവസ്ഥകളെയും പാർലമെന്ററി ചിട്ടവട്ടങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് തികച്ചും ജനാധിപത്യ വിരുദ്ധമായി മൂന്ന് ബില്ലുകൾ പാസ്സാക്കിയെടുത്തു. അതിൽ പ്രതിഷേധിച്ച ഇടതുപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. ഇങ്ങനെ ആഗോള മൂലധനനാഥന്മാരുടെ കൈയ്യടി നേടിനായെങ്കിലും നാട്ടിലത് വലിയപ്രക്ഷോഭത്തിനാണ് തിരികൊളുത്തിയത്. നാട്ടിലെ കർഷകർ മുഴുവൻ തെരുവിലേക്ക് ഇറങ്ങി. നുണ പ്രചാരണങ്ങളും വിദ്വേഷപ്രചാരണങ്ങളും പതിവ് പോലെ കേന്ദ്ര സർക്കാർ അനുകൂലികൾ പ്രചരിപ്പിക്കാൻ തുടങ്ങിയെങ്കിലും കർഷകരുടെ ഇടയിൽ അതൊന്നും വിലപ്പോയില്ല. കർഷക സമരത്തെ ഭിന്നിപ്പിക്കാൻ സർക്കാർ കേന്ദ്രങ്ങൾ തന്നെ ശ്രമം നടത്തി. എന്നാൽ അതും ഫലംകണ്ടില്ല.

സംസ്ഥാനങ്ങൾക്കും കോടതികൾക്കും എം പിമാർക്കും നേരെ
കൃഷി സംസ്ഥാന വിഷയമാണ്. കാർഷികോൽപ്പന്നങ്ങളുടെ വിപണനവും ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതിൽ കൈയ്യേറ്റം നടത്തിക്കൊണ്ടാണ് നിയമങ്ങൾ പാസ്സാക്കിയെടുത്തത്. തങ്ങളുടെ നാട്ടിൽ നടക്കുന്ന കാർഷികോൽപ്പന്നവിപണനത്തിന് നികുതി ഈടാക്കാനുള്ള അതത് സംസ്ഥാന ഗവൺമെന്റുകളുടെ അവകാശത്തിന്മേലാണ് കേന്ദ്രം കൈയ്യേറ്റം നടത്തിയിരിക്കുന്നത്. ഇതിൽ ഒരു നിയമം, പി.സായിനാഥ് ചൂണ്ടിക്കാട്ടിയതുപോലെ, ജുഡീഷ്യറിയുടെ അധികാരം എക്സിക്യുട്ടീവിലേക്ക് കൈമാറ്റം ചെയ്യുകയാണ്. നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശമാണ് ബില്ല് നിഹനിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവച്ചതാണ് ഈ നീക്കം.
പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഏത് വിഷയത്തിലും, ഒരംഗം മാത്രം ആവശ്യപ്പെട്ടാലും വോട്ടെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ കാർഷിക ബില്ലുകൾ ഒച്ചവെച്ച് പാസ്സാക്കിയെടുക്കാനുള്ള തിടുക്കത്തിൽ ആ വ്യവസ്ഥ കാറ്റിൽ പറത്തുകയും അതിൽ പ്രതിഷേധിച്ച ഇടതുപക്ഷ എംപിമാരെ ഔദ്ധത്യപൂർവ്വം പുറത്താക്കുകയുമാണ് കേന്ദ്ര ഭരണകകക്ഷി ചെയ്തത്. തങ്ങൾക്ക് താൽപര്യമുള്ള കോർപറേറ്റുകൾക്ക് വേണ്ടി തങ്ങൾഏതറ്റം വരെയും പോകും എന്നാണ് അവർ ഇതിലൂടെ തെളിയിച്ചത്.
ഇതൊക്കെ എന്തുകൊണ്ട്?
എന്തു കൊണ്ടിങ്ങനെ എന്നറിയണമെങ്കിൽ, സ്വൽപം പിറകോട്ട് പോകേണ്ടി വരും.ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന ഒരു കടന്നാക്രമണമല്ല. നവലിബറൽ നയങ്ങൾ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ ജനങ്ങൾക്കനുവദിച്ചു കൊടുക്കുന്ന പരിമിത ജനാധിപത്യ അവകാശങ്ങൾ പോലും തകർത്തെറിയുകയാണ്. നിയമങ്ങളെല്ലാം തിരുത്തിയെഴുതപ്പെടു കയാണ്, മുൻഗണനകളെല്ലാം പുതുക്കിക്കുറിക്കുകയാണ്. നിലവിലുള്ള ലോക സാമ്പത്തിക ക്രമം മാറ്റിക്കൊണ്ട് ഒരു നവലോക സാമ്പത്തിക ക്രമം വേണമെന്നും ബഹുരാഷ്ട്ര കുത്തകകൾക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും പ്രമേയം പാസ്സാക്കിയതാണ് ഐക്യരാഷ്ട്രസഭ. അത് 1973 ലായിരുന്നു. പക്ഷേ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഐക്യരാഷ്ട്രസഭയടക്കമുള്ള ആഗോള സ്ഥാപനങ്ങൾ തീർത്തും മാറിപ്പോയിരിക്കുന്നു. അവയൊക്കെയും ഇപ്പോൾ ബഹുരാഷ്ട്ര ക്കുത്തകകളുടെ ഉപകരണങ്ങളായിത്തീർന്നിരിക്കുന്
അഗ്രികൾച്ചർ അഗ്രിബിസിനസ്സാവുമ്പോൾ
34 വർഷം മുമ്പാണ് ഗാട്ടിന്റെ എട്ടാം റൗണ്ട് ചർച്ചകൾ ആരംഭിച്ചത്.അതിൽ എന്തെല്ലാം വിഷയങ്ങളാണ് പുതുതായി അവതരിപ്പിക്കേണ്ടത് എന്നാലോചിക്കാനായി അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ അമേരിക്കൻ വ്യാപാര പ്രതിനിധിയുടെഅദ്ധ്യക്ഷതയിൽ യോഗം ചേരുന്നത് അതിനും രണ്ടു വർഷം മുമ്പാണ്.
ബൗദ്ധിക സ്വത്തവകാശവും നിക്ഷേപ സൗകര്യങ്ങളുമൊക്കെ ചർച്ചയാക്കണമെന്ന് അവിടെയാണ് തീരുമാനിക്കപ്പെട്ടത്. അപ്പോഴേക്ക് കാർഷിക മേഖലയും ബൗദ്ധിക സ്വത്തവകാശ മേഖലയുമൊക്കെ വൻ മുതൽ മുടക്കുള്ള വമ്പൻ നിക്ഷേപ സാദ്ധ്യതയാണ് തുറന്നുകൊടുത്തത്. സൂക്ഷ്മജീവി പഠന മേഖലയിലും ജനിതക ശാസ്ത്രത്തിലും രൂപപ്പെട്ടു വന്ന പുതിയ കുതിച്ചു ചാട്ടങ്ങളാണ് അതിനു പിന്നിൽ. ബൗദ്ധിക സ്വത്തവകാശ സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വേൾഡ് ഇന്റലക്ച്വൽ പ്രോപർട്ടി ഓർഗനൈസേഷൻ നിലവിലിരിക്കെ, അതിനെ മറികടന്നു കൊണ്ടാണ് ഗാട്ടിൽ അതൊരു ചർച്ചാ വിഷയമായത്. ചർച്ചകളാകെ അഗ്രിബിസിനസ്സിനും ബഹുരാഷ്ട്ര കുത്തക താൽപര്യത്തിനും ഇണങ്ങിയ രീതിയിലാക്കാൻ കടുത്ത സമ്മർദ്ദമാണ് ലോക രാഷ്ട്രങ്ങൾക്കു മേൽ നടന്നത്. മൊൺസാന്റോവിനെയും കാർഗിലിനെയും പോലെയുള്ള കമ്പനികളുടെ ആവശ്യം ഗാട്ട് ചർച്ചാവേദിയിൽ അതിശക്തമായി ഉയർത്തപ്പെട്ടു.
പൊതുവിതരണ സമ്പ്രദായത്തിനും പൊതു സംഭരണത്തിനും എതിരായ ആക്രമണമാണ് ചർച്ചകളിൽ നടന്നത്. താങ്ങുവിലയും (MSP) സബ്സിഡികളും നിർത്തലാക്കണമെന്നായിരുന്നു ആവശ്യം. എം.എസ്.പി പോലെ തന്നെ എതിർക്കപ്പെട്ട ഒന്നാണ് എ എം എസ്.( അഗ്രിഗേറ്റ് മെഷർമെൻറ് ഓഫ് സപ്പോർട്ട് ) ആകെ മൊത്തം സപ്പോർട്ട് കുറയ്ക്കണമെന്ന്! സബ്സിഡികൾ വെട്ടിച്ചുരുക്കപ്പെടുന്നത് ഇതേത്തുടർന്നാണ്.
ഒരു രാജ്യത്തിന്റെ ഭക്ഷ്യാവശ്യത്തിന്റെ മൂന്ന് ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാൻ അംഗരാജ്യങ്ങളെ നിർബന്ധിക്കുന്ന നിലയും വന്നു. മാർക്കറ്റ് ആക്സസ് എന്നാണ് പേരു വിളച്ചാണെങ്കിലും, ലക്ഷ്യം മൂന്നാം ലോക മാർക്കറ്റുകൾ കീഴടക്കൽ തന്നെ. ചുരുക്കിപ്പറഞ്ഞാൽ വൻകിട കാർഷികക്കുത്തകക്കമ്പനികൾക്ക് വേണ്ടി ഗാട്ട് ചർച്ചകൾ സമൃദ്ധമായി ഉപയോഗപ്പെടുത്തപ്പെട്ടു. അതുവരെയില്ലാത്ത പ്രതിക്രിയക്കുള്ള (retaliation) അധികാരമുള്ള ഒരു സംഘടനയായി (WT0) ഗാട്ട് മാറിത്തീരുകയും ചെയ്തു.
എഗ്രിമെന്റ് ഓൺ അഗ്രികൾച്ചർ എന്ന കരാർ പ്രകാരം യൂറോപ്പിനും അമേരിക്കക്കും 380 ബില്യൺ ഡോളർ കാർഷിക സബ്സിഡി നൽകാനാവും. യൂറോപ്പിൽ ഈ സബ്സിഡികൾ ചെന്നെത്തുക ഒരു ശതമാനം മാത്രം വരുന്ന അഗ്രിബിസിനസ്സ് കമ്പനികൾക്കാണ്.
സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ സബ്സിഡികളുടെ കള്ളി (column) മാറ്റി വരച്ചു കൊണ്ട് വൻ കൃത്രിമം കാട്ടുന്നതിൽ മിടുക്ക് കാണിക്കുകയും ചെയ്തു പോന്നു. ഇതൊക്കെയാണ് ആഗോള മാർക്കറ്റിൽ കാർഷികോൽപ്പന്നങ്ങൾ കൊണ്ടു തള്ളാൻ ആംഗ്ലോ അമേരിക്കൻ കമ്പനികൾക്ക് കഴിയുന്നതിന് കാരണം.

എനേബ്ലിങ്ങ് ബിസിനസ്
ഇതിനന്റെ തുടർച്ചയായിട്ടു വേണം എനേബ്ലിങ്ങ് ബിസിനസ് ഓഫ് ആഗ്രികൾച്ചർ എന്ന ലോകബാങ്ക് പദ്ധതിയെ നോക്കിക്കാണാൻ. കൃഷിയെ ബിസിനസ്സിന് പ്രാപ്തമാക്കൽ എന്നാണ് ലോകബാങ്ക് പദ്ധതിയുടെ പേര്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ ഒരു വകഭേദം തന്നെ. ആഗ്രികൾച്ചർ ആഗ്രി ബിസിനസ്സാവുന്ന ഒരു കാലത്ത് അതിനിണങ്ങിയ രീതിയിൽ കാര്യങ്ങൾ മാറ്റിമറിക്കുക തന്നെയാണ് ഉദ്ദേശ്യം. കൃഷി ഭൂമിയുടെ വർദ്ധിതമായ ചരക്കു വൽക്കരണവും കേന്ദ്രീകരണവും തന്നെ ലക്ഷ്യം. വമ്പൻ വ്യാവസായിക ഫാമുകൾ കെട്ടിപ്പടുക്കുന്നതിനിടയിൽ കാട്ടു പുല്ലുകൾ ഞെരിഞ്ഞമരുന്നതു പോലെ ചെറുകിട നാമമാത്രകർഷകരും ആട്ടിടയ വിഭാഗങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളും അതിൽ അടിപ്പെട്ടു പോവുക സ്വാഭാവികം.
ഗാട്ട് ഡയറക്ടർ ജനറലായിരുന്ന ഡങ്കൽ അന്ന് ചർച്ചാ വേളയിൽ അമർത്തിപ്പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു പ്രൊഡ്യൂസർ റിട്ടയർമെന്റ് പ്രോഗ്രാം. എന്നു വെച്ചാൽ, വ്യവസായങ്ങൾ ശക്തിപ്പെടുത്താനായി തൊഴിലാളികൾക്കുള്ള എക്സിറ്റ് പോളിസി ഏർപ്പെടുത്തുംപോലെ, കൃഷി അഭിവൃദ്ധിപ്പെടുത്താനായി ചെറുകിട നാമമാത്ര കർഷകർക്കുള്ള പിരിഞ്ഞു പോകൽ പദ്ധതി. ഇ .ബി.എ നടപ്പാവുന്നതോടെ പ്രൊഡ്യൂസർ റിട്ടയർമെന്റ് അല്ല, പ്രൊഡ്യൂസർ എക്സ്റ്റിൻക്ഷൻ ആണ് സംഭവിക്കുക എന്നു മാത്രം.
2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ഭക്ഷ്യ പ്രതിസന്ധി വൻകിട ഭൂവേട്ടക്കുള്ള അവസരമായി മാറുകയായിരുന്നു. മെക്കന്നാസ് ഗോൾഡിലെ സ്വർണവേട്ട പോലെ, ആഫ്രിക്കൻ വൻകരയിലും ഇതര മേഖലകളിലുമൊക്കെ ഭൂമി വാങ്ങിക്കൂട്ടാനുള്ള നെട്ടോട്ടമായിരുന്നു.
2009 ൽ മാത്രം 56 ദശലക്ഷം ഹെക്ടർ (14 കോടി ഏക്കറോളം വരും ഇത്.) കൃഷിഭൂമിയാണ് ഇങ്ങനെ ഒന്നിച്ച് കച്ചവടം ചെയ്യപ്പെട്ടത്. അതിൽ മുക്കാൽ പങ്കും ആഫ്രിക്കയിലായിരുന്നു. ഇതാകട്ടെ, ഭൂമിക്കു മേൽ വലിയ തോതിലുള്ള സമ്മർദ്ദത്തിന് വഴിവെച്ചു. ജനിതക വൈവിധ്യ നഷ്ടത്തിനും വനനശീകരണത്തിനും അമിത ചൂഷണത്തിനും ഇടയാക്കിക്കൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആദിവാസി ഗോത്ര സമൂഹങ്ങളും ആട്ടിടയ വിഭാഗങ്ങളും നാമമാത്ര കർഷകരായ സാധാരണ മനുഷ്യരും പലേടങ്ങളിലും ചെറുത്തു നിന്നു. അത്തരം എതിർപ്പുകളെ മറികടക്കാനും കാർഷിക മേഖലയിലെ "സ്വതന്ത്രവ്യാപാരം " ഉറപ്പാക്കാനുമുള്ള നിർദേശങ്ങൾ അംഗരാജ്യങ്ങൾക്ക് സമർപ്പിക്കാൻ ലോക ബാങ്കിൽ സമ്മർദ്ദമേറി വന്നു.
ഭൂരേഖകളില്ലാത്ത പൊതു ഇടങ്ങളും മേച്ചിൽപ്പുറങ്ങളുമൊക്കെ സാർവത്രികമായുള്ള ആഫ്രിക്കൻ വൻകരയിൽ ഭൂമിയുടെ രേഖകളുടെ കൃത്യതയില്ലായ്കയെപ്പറ്റിയുള്ള പെട്ടിപ്പാട്ടുകൾ കൊട്ടിപ്പാടാൻ ലോകബാങ്കിനൊപ്പം അമേരിക്കയും ബ്രിട്ടനും മാത്രമല്ല, ബിൽ ആൻഡ് മെലിന്ദാ ഗെയ്റ്റ് സ് ഫൗണ്ടേഷനും ഒന്നിച്ചു നിന്നു.
ഇ ബി എ.പറയുന്നത്
ഭക്ഷ്യ സുരക്ഷക്കും പോഷകാഹാരത്തിനും വേണ്ടിയുള്ള നവ സഖ്യം (New alliance for food security and nultrition) രൂപം കൊള്ളുന്നതും വികസിത സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ G 8, ഇ ബി എ (എനാബ്ലിങ്ങ് ദ ബിസിനസ് ഓഫ് ആഗ്രികൾച്ചർ)ക്ക് രൂപം കൊടുക്കുന്നതും. 2013ലാണ് ഈ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കപ്പെടുന്നത്.
ബിൽ ആൻഡ് മെലിന്ദാ ഗെയ്റ്റ്സ് ഫൗണ്ടേഷനും ബ്രിട്ടീഷ് ,അമേരിക്കൻ ,ഡാനിഷ്, ഡച്ച് സർക്കാരുകളും ആണ് അതിന് പിന്നിൽ പ്രവർത്തിച്ചത്.
" നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും രാജ്യങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും കണക്കാക്കി കൃഷിയെ ബിസിനസ്സിന് പ്രാപ്തമാക്കുന്നതിന് പറ്റിയ നയങ്ങൾ രൂപവൽക്കരിക്കുന്നതിന് രാഷ്ട്രങ്ങളെ സഹായിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം.
രാഷ്ട്രങ്ങൾ കൃഷിയെ ബിസിനസ്സിന് എത്രമാത്രം പ്രാപ്തമാക്കുന്നു എന്നത് കണക്കാക്കാനുള്ള ഒരു സൂചികയും ലോക ബാങ്കിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്നുണ്ട്. കാർഷിക മേഖലയിൽ ബിസിനസ്സ് അനുകൂല നയങ്ങൾ നടപ്പാക്കുന്നതിലുള്ള വിജയത്തിന്റെ സൂചികയാണത്. മൂലധനാനുകൂലമായി ഒരു വലിയ തിരിച്ചിടലാണ് ഇതേത്തുടർന്ന് പലേടങ്ങളിലും നടന്നത്.

ഇ ബി എ സ്കോർ ഉയർന്നാൽ മാത്രമേ കാർഷിക മേഖലയിലേക്ക് മുതൽമുടക്കുന്ന വമ്പൻ കമ്പനികളെ ആകർഷിക്കാനാവൂ എന്ന് വന്നപ്പോൾ, റാങ്കിങ്ങിൽ മേലോട്ട് കുതിച്ചെത്താനായി പല രാജ്യങ്ങളുടെയും ശ്രമം. സ്വാഭാവികമായും ആഗ്രിബിസിനസ്സിൻ്റെ വമ്പൻ സ്വപ്നങ്ങൾ പൂവണിയും വിധം ലോകത്താകെ നയങ്ങൾ തിരുത്തപ്പെട്ടു, നിയമങ്ങൾ മാറ്റിയെഴുതപ്പെട്ടു.
ലോകബാങ്ക് പുറത്തിറക്കിയ 2019ലെ എനേബ്ലിങ്ങ് ദ ബിസിനസ് ഓഫ് ആഗ്രികൾച്ചർ ഫ്രാൻസിനെയും ക്രൊയേഷ്യയെയുംചെക്ക് റിപബ്ലിക്കിനെയും സ്തുതിക്കുന്നുണ്ട്. അവരാണ് ഏറ്റവും മേലേത്തട്ടിൽ .ഫ്രാൻസിന് 93.7 മാർക്ക്, ക്രൊയേഷ്യ ക്ക് 92.68, ചെക് റിപബ്ലിക് തൊട്ടുത്താഴെയും.ഇന്ത്യയും ഒട്ടും മോശമല്ല. 62.23 ആണ് മാർക്ക് .അതിനിയും മേൽപ്പോട്ട് കയറ്റാനാണ് നീക്കം.
സ്കോർ മേൽപോട്ട് മേൽപ്പോട്ട് കയറുന്നതനുസരിച്ച്, ചെറുകിട- നാമമാത്ര കർഷകരുടെ ജീവിതം താഴോട്ട് താഴോട്ട് തന്നെ പതിക്കും എന്നു മാത്രം. മൊൺസാന്റോയും കാർഗിലും പോലുള്ള കമ്പനികൾ അരങ്ങ് വാഴും. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിലാണ് സ്വന്തം വിത്തുപയോഗിച്ച് കൃഷി നടത്തിയ കർഷകനെ മൊൺസാന്റോ ജയിലിലടച്ചത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിച്ച് കർഷകൻ കമ്പനി വിത്ത് മോഷ്ടിക്കുകയായിരുന്നു എന്നാണ് കമ്പനി വാദിച്ചത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ആരോടും ചോദിക്കാതെ കടന്നു ചെന്ന് "പരിശോധന " നടത്തിയാണ് തങ്ങളുടെ പേറ്റന്റ് വകാശമാണ് ലംഘിച്ചിരിക്കുന്നത് എന്ന് കമ്പനി കണ്ടെത്തിയതായി അവകാശപ്പെടുന്നത്. തലേവർഷത്തെ വിളവിൽ നിന്ന് വിത്തെടുത്തു വെച്ച കർഷകനാവട്ടെ, കമ്പനി വിത്തുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. എന്നിട്ടും അയാളെ കോടതി കയറ്റാൻ മൊൺസാന്റോയ്ക്ക് കഴിഞ്ഞു. അങ്ങനെ കഴിയുന്നതു കൊണ്ടു കൂടിയാണ് എനേബ്ലിങ്ങ് ബിസിനസ്സിന്റെ കാര്യത്തിൽ ഫ്രാൻസ് ഒന്നാം റാങ്ക് നേടുന്നത്.
കാനഡയിലെ ബ്രൂണോവിൽ ദശകങ്ങളായി കൃഷി ചെയ്തു പോരുന്ന ഷ്മീസർ എന്ന വയോവൃദ്ധനായ കർഷകനെ കേസിൽ കുടുക്കിയത്, മൊൺസാന്റോയുടെ തന്നെ റൗണ്ടപ് റെഡി മോഷ്ടിച്ചുവെന്നും പറഞ്ഞാണ്. 1996 ൽ മാത്രമാണ് മൊൺസാന്റോ പുതിയ ഇനം വിത്ത് മാർക്കറ്റിലിറക്കിയത്, അതിനും മൂന്ന് വർഷം മുമ്പാണ് താൻ പുറത്തു നിന്ന് വിത്ത് വാങ്ങിയത് എന്ന ന്യായമൊന്നും കോടതിയിൽ ചെലവായില്ല. അത്രക്ക് ശക്തരാണ് കാർഷിക മേഖലയിലെ ആഗോളക്കുത്തകകൾ എന്നർത്ഥം.
പരിഷ്കാരങ്ങൾ ഇന്ത്യയിൽ
ഇന്ത്യൻ കാർഷിക മേഖല കമ്പോളത്തിനിണങ്ങിയ രീതിയിൽ പരിഷ്കരിക്കാൻ കച്ചകെട്ടിയിറങ്ങിയ മോദി സർക്കാർ തങ്ങളുടെ സമീപനം നേരത്തെ വ്യക്തമാക്കിയതാണ്.
പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്സാവട്ടെ, ഇതേ പരിഷ്കാരങ്ങൾ ഇതിലും ശക്തമാകും ഭംഗിയായും തങ്ങൾ നടപ്പാക്കും എന്ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വഴി തല്പരകക്ഷികളെ അറിയിച്ചതാണ്. "അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി നിയമം റദ്ദാക്കുകുകയും കാർഷികോൽപ്പന വ്യാപാരത്തിലുള്ള __ അന്തർ സംസ്ഥാനമായാലും, കയറ്റുമതിയായാലും- എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ് അത് സ്വതന്ത്രമാക്കുകയും ചെയ്യും" എന്നാണ് പ്രകടനപത്രിക തെളിച്ച് പറഞ്ഞത്.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞ ആദായ വില ഉറപ്പാക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഒരു ഭംഗിക്ക് പറഞ്ഞുവെച്ചു എന്നു മാത്രം. പഴയ 15 ലക്ഷമെന്ന വാഗ്ദാനത്തെപ്പോലെ അത് വെറും ഒരു തെരഞ്ഞെടുപ്പ് ജൂംല മാത്രമല്ലേ എന്ന് ചോദിക്കുന്നതിൽ ഭരണനേതൃത്വത്തിന് ഒട്ടും മനസ്സാക്ഷിക്കുത്തില്ല. നയങ്ങൾ എന്തെന്നറിയാവുന്ന കുത്തക ക്കമ്പനികൾക്ക് കാര്യങ്ങൾ ഇങ്ങനെത്തന്നെയാണ് വരാൻ പോവുന്നത് എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് ചുരുക്കം..
അതുകൊണ്ടാണ് സെപ്റ്റംബർ 14ന് ലോക്സഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ ഉള്ളടക്കം സെപ്റ്റംബർ നാലിന് വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇന്ത്യാ ടുബാകോ കമ്പനി ചെയർമാൻ മുൻകൂട്ടി പ്രവചിക്കുന്നത്. സ്വകാര്യ മേഖലയിൽ ഗോതമ്പ് സംഭരണത്തിൽ ഒന്നാമനായി മാറിയ ആ കമ്പനി 22 സംസ്ഥാനങ്ങളിലെ 225 ജില്ലകളിൽ നിന്നായി 30 ലക്ഷം ടൺ കാർഷികോൽപ്പന്നങ്ങളാണ് വാങ്ങിക്കൂട്ടുന്നത്. " കാർഷിക മേഖലയിൽ ചക്രവാളങ്ങൾ വികസിപ്പിക്കാനുള്ള ആത്മധൈര്യം നേടിയിരിക്കുകയാണ് നിങ്ങളുടെ കമ്പനി " എന്നാണ് ചെയർമാന്റെ പ്രഖ്യാപനം. അതിന് കാരണമോ?
" രൂപമാറ്റം വരുന്ന കാർഷിക പരിഷ്കാരങ്ങൾ നമുക്ക് പുതിയ അവസരങ്ങളാണ് തുറന്നു തരിക" ( "The transformative agri-reforms will also open up new opportunities." ) എന്ന് ഐടിസി ചെയർമാൻ കാര്യങ്ങൾ കൃത്യമായി പ്രവചിക്കുന്നുണ്ട്. നടപ്പാക്കാനിരിക്കുന്ന പരിഷ്കാരങ്ങൾ ഐടിസിയെപ്പോലുള്ള കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നതോടെ, ലക്ഷക്കണക്കിന് കർഷകരുടെ മരണമണി കൂടിയാണ് മുഴക്കുന്നത്. ഈ സാഹചര്യത്തിൽ വെച്ചു വേണം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ കാർഷിക നിയമങ്ങളെ വിലയിരുത്താൻ.
ഭരണഘടനയും പാർലമെന്റും നോക്കുകുത്തിയായാൽ
മൂന്നു നിയമങ്ങളാണ് സെപ്റ്റംബർ 20ന് രാജ്യസഭയിൽ ചുട്ടെടുത്തത്. ബില്ല് വായിച്ചു നോക്കാൻ പോലും നേരം കിട്ടാത്തതു കൊണ്ട് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിർദ്ദേശവും ജനാധിപത്യവിരുദ്ധമായി നിരാകരിച്ചത് ഐടിസിയും അദാനിയും പോലുള്ള കുത്തകക്കമ്പനികളുടെ ആവശ്യം പെട്ടെന്ന് തന്നെ നടപ്പാക്കിയെടുക്കാൻ വേണ്ടിയാണ്
കാർഷികോൽപ്പന്ന വിൽപ്പന സുഗമമാക്കൽ?
കാർഷികോൽപ്പന്ന വിൽപ്പനയും വാണിജ്യവും പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും എന്ന ഇമ്പമുള്ള പേരാണ് ആദ്യത്തെ ബില്ലിന് നൽകിയിരിക്കുന്നത്.Farmers produce Trade & Commerce (Promotion & facilitation) എന്ന് ഇംഗ്ലീഷിൽ. അന്തർ സംസ്ഥാന വ്യാപാരവും സംസ്ഥാനങ്ങൾക്കകത്തെ കച്ചടവും ഒരേ പോലെ കേന്ദ്രത്തിൻ കീഴിലാക്കുകയാണ് ഈ ബില്ല് വഴി. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും അവർക്ക് പെട്ടെന്ന് തന്നെ ഉൽപ്പന്ന വില ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാനങ്ങൾ പാസ്സാക്കിയ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്ങ് കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള മണ്ഡികൾക്ക് ചരമഗീതം ചമയ്ക്കുകയാണ് ഈ ബില്ല്.
എവിടെക്കൊണ്ടു ചെന്നും വിൽപന നടത്താനുള്ള പരമ സ്വാതന്ത്ര്യമാണ് കർഷകർക്ക് ഇതുവഴി പതിച്ചു കിട്ടുന്നത് എന്നാണ് പ്രചാരണം. നേരാണ്, മണ്ഡിക്ക് പുറത്ത് വെച്ചുള്ള കച്ചവടവും ആവാം. ആർക്ക് വേണമെങ്കിലും വന്ന് കർഷകനെ "സഹായിക്കാം". ഏത് വമ്പൻ മുതലാളിക്കും, കുത്തക ക്കമ്പനിക്കും.മണ്ഡിയിൽ കൊടുക്കുന്നതിലും വില കൂട്ടിക്കൊടുക്കാം, അങ്ങനെയവസാനം മണ്ഡി തന്നെ പൂട്ടും എന്നുറപ്പായാൽ പിന്നെ നേർപാതി വിലയേ തരൂ എന്നും പറയാം. ഒറ്റ നിബന്ധന മാത്രം. പാൻ കാർഡ് വേണം. വ്യക്തിയാവാം, കമ്പനിയാവാം, സഹകരണ സ്ഥാപനമാവാം.
ഭക്ഷ്യ മാർക്കറ്റുകൾ ലക്ഷ്യം വെച്ച് നെട്ടോട്ടമോടുന്ന ഐടി സിയെയും അഡാനിയെയും കാർഗിലിനെയും മൊൺസാൻ്റോയെയും പോലുള്ള കമ്പനികൾ തൽക്കാലം മെച്ചപ്പെട്ട വില കൊടുത്ത് കർഷകരെ തങ്ങളുടെ വലയിലാക്കി മണ്ഡികളെത്തന്നെ തകർക്കാൻ കെൽപ്പുള്ളവരാണ്. മാത്രവുമല്ല, മണ്ഡി യിൽ, നടത്തിപ്പുകാരായ കമ്മിറ്റിക്കാർക്ക് ഒരു ചെറിയ സംഖ്യ കമീഷൻ കൊടുക്കേണ്ടതുണ്ട്. ആദ്യമാദ്യം അതൊഴിവാക്കിക്കിട്ടുന്നത് കർഷകർക്ക് ഒരു സൗകര്യമായി തോന്നുകയും ചെയ്യും.ലേലം നടത്തിയാണ് മണ്ഡിയിൽ വില ഉറപ്പിക്കുക. ഉൽപ്പന്ന വില കൃത്യസമയത്ത് വാങ്ങിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം മാർക്കറ്റിങ്ങ് കമ്മിറ്റിയുടെതാണ്. താങ്ങ് വിലക്ക് മേലെയായിരിക്കും ലേലം ഉറപ്പിക്കുക എന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ വരുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില ഉറപ്പാക്കുന്ന ചുമതല കൂടി ഈ മാർക്കറ്റിങ്ങ് കമ്മിറ്റികളുടെതാണ്. അതിനൊക്കെയുമായി കൊടുക്കുന്നതാണ് മണ്ഡിയിലെ കമ്മീഷൻ.ആ കമ്മീഷനുമില്ല, മണ്ഡിയുമില്ല എന്നായാൽ ലേലവുമില്ല, താങ്ങുവിലയുമില്ല. ഉൽപ്പന്നങ്ങൾ വാങ്ങുന്ന കമ്പനികൾ പറയുന്ന വിലക്ക് വില്പന നടത്തി കാശ് കിട്ടുന്നതും കാത്തിരിക്കാം കർഷകർക്ക് !. അതിലൊന്നും സംസ്ഥാന സർക്കാരുകൾ ഇടപെടാൻ പാടില്ല. യാതൊരു തരം നികുതിയും ഇത്തരം സ്വകാര്യ കച്ചവട കേന്ദ്രങ്ങളിൽ നിന്ന് പിരിച്ചെടുക്കരുത് എന്നും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഉൽപ്പന്ന വില എപ്പോൾ നൽകണമെന്ന് പറയാനും അത് വാങ്ങിച്ചെടുക്കാനും സംവിധാനങ്ങൾ ഇല്ലാതായാൽ പിന്നെ കമ്പനികൾക്ക് വെച്ച നില തന്നെ!
"സ്വാതന്ത്ര്യത്തിന് " കർഷകർ നൽകേണ്ടി വരുന്ന ഒരു വില നോക്കണേ! നടു നിലക്കാർക്ക് കൊടുക്കേണ്ടി വരുന്ന കമ്മീഷൻ ഒഴിവാക്കിക്കിട്ടുമെന്നും പറഞ്ഞ് കർഷകരെ തള്ളിവിടുന്നത് കർഷക വിരുദ്ധ നടപടികൾക്ക് വിശ്വവിഖ്യാതി നേടിയ കൂറ്റൻ കമ്പനികളുടെ പെരും വായകളിലേക്ക്! കർഷകർ "സ്വതന്ത്രരാ "വുന്നതോടെ താങ്ങുവിലയിൽ നിന്നു കൂടി സ്വതന്ത്രരാവും. വില മാർക്കറ്റ് നിശ്ചയിക്കും. അവിടെ സർക്കാരിടപെടലിന് എന്ത് സ്ഥാനം!
കച്ചവടം പൊടിപൊടിക്കുന്നതനുസരിച്ച് താങ്ങുവില എന്ന സംവിധാനം എന്നെന്നേക്കുമായി ഒഴിഞ്ഞുകിട്ടുകയും ചെയ്യും. അതിലെ ആഹ്ലാദമാണ് അഗ്രി ഫുഡ്ചേംബർ ഓഫ് കൊമേഴ്സുകളുടെ ആഹ്ലാദാരവത്തിന് പിറകിൽ.
ഇതോ കർഷക ശാക്തീകരണം?
വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കുമുള്ള കർഷക ശാക്തീകരണ, സംരക്ഷണ ബിൽ 2020 (Farmers empowernment & protection agreement on price assurance & Farm Services bill) എന്നതാണ് രണ്ടാമത്തെ ബിൽ. പേര് തന്നെ വഞ്ചനാത്മകമാണ്. ഒരു സംരക്ഷണവുമില്ല, ഒരു വില ഉറപ്പാക്കലുമില്ല പക്ഷേ പേര് അങ്ങനെയാണ്. കരാർ കൃഷിക്കുള്ള നിലമൊരുക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.
മുൻകൂട്ടി ഉറപ്പിച്ച ഒരു വില നിശ്ചയിച്ച് വമ്പൻ കമ്പനികളുമായി കരാറിലേർപ്പെട്ട് കൃഷി നടത്താൻ കർഷകർക്ക് അവസരമൊരുക്കുന്നു എന്നാണ് പറയുക. അഗ്രിബിസിനസ്സ് കമ്പനിയാവാം, ഭക്ഷ്യ സംസ്കരണക്കമ്പനിയാവാം, മൊത്തക്കച്ചവടക്കാരോ കയറ്റുമതിക്കാരോ ആവാം. അവരുമായി കരാർ കൃഷിയിൽ ഏർപ്പെടാനുള്ള ഏർപ്പാടാണ് ഈ നിയമമെന്നാണ് പറച്ചിൽ.മേത്തരം വിത്തും വളവും സാമഗ്രികളുമൊക്കെ കമ്പനികൾ ഒരുക്കിത്തരും. കർഷകർ നടുവൊടിഞ് പണിഞ്ഞാൽ മതിയത്രെ! ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടെ, കർഷകരുടെ വരുമാനം വർദ്ധിക്കുമത്രെ!
കർണാടകയിലും നൈജീരിയയിലും കേരളത്തിലുമൊക്കെ കാർഗിലും കാഡ്ബറിയുമൊക്കെ അത്യുൽപാദന ശേഷിയുള്ള വിത്തും വളവും ജലസേചന സൗകര്യവും ഒരുക്കിത്തന്നതിന്റെ കയ്പ് ഇനിയും മാറാത്ത കർഷകരോടാണ് ഇത്തരം കരാർ കൃഷി കർഷക ശാക്തീകരണത്തിനാണ് എന്ന് പൊള്ള വാക്കുകൾ പറയുന്നത്. മാത്രവുമല്ല, കർഷകരെ വലിച്ചെറിയുക കമ്പാേളത്തിന്റെ ചതിയൻ നിയമങ്ങളിലേക്കാണ്, കുത്തകക്കമ്പനികളുടെ കഴുത്തറുപ്പൻ വ്യാപാര രീതികളിലേക്കാണ്.
ദോഷം പറയരുതല്ലോ, സർക്കാറിന് ഒട്ടും കരുതൽ ഇല്ലെന്ന് തീർത്തു പറയാനാവില്ല. ഇത്തരം കരാറുകളിൽ തർക്കം വരാം എന്ന് ബില്ല് മുൻകൂട്ടിക്കാണുന്നുണ്ട്, അതിന് ചില സംവിധാനങ്ങളും ഉണ്ടാക്കുന്നുണ്ട്. തർക്ക പരിഹാര സംവിധാനമുണ്ട്. അതിന്റെ ചുമതല ഒരു സബ്ഡിവിഷണൽ മജിസ്ട്രേറ്റിനാണ്! ലോവർ ഡിവിഷൻ ക്ലാർക്കിനാക്കാഞ്ഞത് കർഷകരോടുള്ള കരുതൽ കൊണ്ടു തന്നെയാണെന്ന് വേണമെങ്കിൽ വാദിച്ചു നിൽക്കാം.
പെപ്സിക്കമ്പനി തങ്ങളുടെ പേറ്റന്റ് അവകാശം ലംഘിച്ചുവെന്നും പറഞ്ഞ് കൊടുത്ത കേസിൽ കുടുങ്ങിയ കർഷകൻ, തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് കൃഷിയിലേക്ക് മാറിയ സന്തോഷത്തിൽ മണ്ഡിയില്ലാക്കാലത്തെ പുതിയ കരാർ കൃഷി നടത്തിത്തുടങ്ങിയാലുള്ള കഥ! വിളഞ്ഞ ഉൽപ്പന്നത്തി ന് കുത്തകക്കമ്പനി കാശ് കൊടുത്തില്ലെങ്കിൽ, പരാതി നൽകിയാൽ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കൺസീലിയേഷന് വിളിക്കും. എന്നിട്ടും തീർന്നില്ലെങ്കിലോ? അതിനുമുണ്ട് വ്യവസ്ഥ. ജില്ലാ മജിസ്ട്രേറ്റിന് അപ്പീൽ സമർപ്പിക്കാം. ഭരണ നേതൃത്യങ്ങളെ അപ്പടി വിലക്കെടുക്കാൻ പ്രാപ്തിയുള്ള വൻകിട കുത്തകക്കമ്പനികളോട് ജില്ലാ കലക്ടർ കണക്ക് പറഞ്ഞ് വാങ്ങിച്ചു കൊടുക്കും എന്ന്! നടന്നതു തന്നെ. ഇങ്ങനെയൊരു തർക്കപരിഹാരമല്ലാതെ, മറ്റു കോടതി നടപടികളെപ്പറ്റി മൗനമാണ് ബില്ല്. അർത്ഥം വ്യക്തം. അതാണ് ജുഡീഷ്യറിക്ക് മേൽ എക്സിക്യൂട്ടീവിന്റെ കുതിര കയറ്റം എന്ന് പി.സായിനാഥ് അതിനെ വിശേഷിപ്പിച്ചത്. കോടതിയിൽ പോയി ന്യായം നടത്തിക്കിട്ടാനുള്ള കർഷകന്റെ അവകാശമാണ് വൻകിട കുത്തക ക്കമ്പനികൾക്കായി ചവിട്ടി മെതിക്കുന്നത്!
അവശ്യവസ്തുനിയമഭേദഗതി ആവശ്യം ആർക്ക്?
ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് മൂന്നാമത്തെ ബില്ലിലെ വിശദാംശങ്ങൾ.1955 ൽകൊണ്ടുവന്നതാണ് അവശ്യവസ്തു നിയമം. കാലപ്പഴക്കം കൊണ്ട് ഏതെങ്കിലും വസ്തുക്കൾ അനാവശ്യമായതു കൊണ്ടല്ല, കുത്തകകൾക്ക് ഇങ്ങനെയൊരു ബില്ല് ആവശ്യമായതു കൊണ്ടാണ് ഇതിത്ര പെട്ടെന്ന് ചുട്ടെടുത്തത്!
അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കിയിരിക്കുകയാണ്.1955 ലെ അവശ്യവസ്തുനിയമം (essential commodities act) ഭേദഗതി ചെയ്തതോടെ വൻകിട വ്യാപാരികൾക്കും ആഗ്രിബിസിനസ് കാർക്കും വൻതോതിലുള്ള പൂഴ്ത്തിവെപ്പിനുള്ള അവസരമാണ് ഒരുങ്ങിക്കിട്ടിയത്. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനു മെതിരെയുള്ള ഒരായുധമായിരുന്നു അവശ്യവസ്തു നിയമം. അതിന്റെ മൂർച്ചയുള്ള വായ്ത്തലയാണ് ചുരുട്ടി മടക്കിയത് അതോടെ വൻകിട കുത്തകക്കമ്പനികൾക്ക് എത്ര വേണമെങ്കിലും സ്റ്റോക്ക് വെക്കാം. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി വിറ്റ് ലാഭമൂറ്റാം. സർക്കാറിന് നോക്കി നിന്ന് വെള്ളമിറക്കാം. വിലകൾ കുത്തനെ കയറി ഇരട്ടിയായാൽ മാത്രമേ സർക്കാറിന് ഇടപെടാനാവൂ., അതിന് തന്നെയും വ്യവസ്ഥകൾ വേറെയുണ്ട്. ക്ഷാമമോ യുദ്ധമോ ഇപ്പറഞ്ഞ അമിതവില വർദ്ധനവോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അത്തരം ഭക്ഷ്യഷ്യവസ്തുക്കൾ നിയന്ത്രിക്കാൻ വകുപ്പുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ നിയമം പറയുന്നത്, വാല്യൂ ചെയിൻ പങ്കാളികളുടെ സ്ഥാപിതശേഷിയും കയറ്റുമതിക്കാരുടെ കയറ്റുമതി ഡിമാൻഡും സ്റ്റോക്ക് കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്.
"such order of regulating stock limit Shall not apply to a processor or a value chain participant of any ag produce if the stock limit of Such person does not exceed the ceiling or the demand for export in case of exporter" എന്ന് വൃത്തിയിൽ പറഞ്ഞു വെക്കുന്നുണ്ട്.
എന്നു വെച്ചാൽ കുത്തക കമ്പനികളുടെ ഗോഡൗണിൽ എത്ര തന്നെ സ്റ്റോക്കുണ്ടെങ്കിലും, കയറ്റുമതി ഓർഡർ കാട്ടിയാൽ മതി, ക്ഷാമകാലത്തുപോലും സർക്കാറിന് ഇടപെടാനാവില്ല, അതിൽ കൈവെക്കാനാവില്ല. കയറ്റുമതിക്കുള്ള ഓർഡറുണ്ടായാൽ മതി, ഇന്ത്യയിൽ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും അദാനിയെപ്പോലുള്ള മുതലാളിമാരുടെ സ്റ്റോക്കിൽ തൊടാനൊക്കില്ല.
ഈ നിയമം വഴി പഴയ അവശ്യ വസ്തു നിയമത്തിലെ വകുപ്പുകൾ അപ്പടി റദ്ദാക്കപ്പെടുകയാണ്. രംഗം പൂർണമായും അഗ്രിബിസിനസുകാർക്ക് അനിയന്ത്രിതമായി ഏൽപ്പിച്ചു കൊടുക്കുകയാവും ഫലം. അതോടെ കൃത്രിമക്ഷാമവും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വമ്പിച്ച വില വർദ്ധനയും ഉറപ്പാകും. കർഷകരെ മാത്രമല്ല, സാധാരണ മനുഷ്യരെയാകെ ബാധിക്കുന്ന ഒന്നാണ് ഈ നിയമ ഭേദഗതികൾ എന്നർത്ഥം.
ശീത സംഭരണികളുടെയും സ്റ്റോറേജ് സംവിധാനത്തിന്റെയും കാർഷിക മേഖലയിലെ പശ്ചാചാത്തല സൗകര്യങ്ങളുടെയും കാര്യത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് അവശ്യവസ്തുനിയമ ഭേദഗതി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഈ മേഖലകളിൽ 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തെ ഇതോട് കൂട്ടി വായിക്കുക. അപ്പോൾ അറിയാം ഇതിലൂടെ കൊണ്ട് വിളവെടുക്കുന്നതാരാണ് എന്ന്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫിദ പറഞ്ഞ, ഷാഹുൽ കാണിച്ചുതന്ന പ്രവാസ ജീവിതം
ഇസ്രായേലിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് !
ചന്ദ്രനെക്കാള് വലിപ്പത്തില് ചൊവ്വയെ കാണാന് പറ്റുമോ?
കൈപിടിച്ചുയർത്തുന്ന സ്നേഹമാണ് യേശുവിൻ്റെ അനുസരണം