ഹവാല പണംകൊണ്ട് മലയാളത്തിൽ സിനിമകൾ ഉണ്ടായിട്ടുണ്ട് ; പകുതി ബ്ലാക്കും പകുതി വൈറ്റുമായി വാങ്ങിച്ച കാലമുണ്ട്
നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയപ്പോൾ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു എന്നും സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു.
യു എ ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയാക്കപ്പെട്ട ഫൈസൽ ഫരീദിന് സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ തന്നെ ചലച്ചിത്ര മേഖലയിലേക്കും ഇത് സംബന്ധിച്ച വിവാദങ്ങൾക്ക് വഴിതുറന്നരിക്കുകയാണ്.
ഹവാല പണം ഉപയോഗിച്ച് നിർമിച്ച സിനിമകൾ മലയാളത്തിൽ വന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല എന്നാണ് നിർമാതാവായ സുരേഷ് കുമാർ പറയുന്നത്. ഒരു കാലഘട്ടിൽ പകുതി ബ്ലാക്കും പകുതി വൈറ്റുമായാണ് തുക വാങ്ങിച്ചുകൊണ്ടിരുന്നത് എന്നുള്ള വസ്തുത ആർക്കും നിഷേധിക്കാൻ പറ്റില്ല. നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയപ്പോൾ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു എന്നും സുരേഷ് കുമാർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെടുന്നു.
സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ഹവാല പണം ഉപയോഗിച്ച് നിർമിച്ച സിനിമകൾ മലയാളത്തിൽ വന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല. പക്ഷേ, അതു കുറഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടിൽ പകുതി ബ്ലാക്കും പകുതി വൈറ്റും ഒക്കെയാണ് വാങ്ങിച്ചുകൊണ്ടിരുന്നത്. കുറെക്കാലം മുൻപത്തെ കാര്യമാണ് ഞാൻ പറയുന്നത്. അത് ആർക്കും നിഷേധിക്കാൻ പറ്റില്ല. നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയപ്പോൾ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു. ടെക്നീഷ്യൻസിനു ബാറ്റ പോലും അക്കൗണ്ട് വഴിയാണ് ഇപ്പോൾ കൊടുക്കുന്നത്.
പിന്നെ, ഹവാല പണം ഇല്ലെന്ന് പറയാൻ പറ്റില്ല. ഒത്തിരി പേർ പുറത്തു നിന്നൊക്കെ വന്നു സിനിമയിൽ മുതൽമുടക്കുന്നവരുണ്ട്. വരുന്ന നിർമാതാക്കൾ ആരെന്ന് അറിയുന്നില്ല. അവരുടെ ആധാർ കാർഡും മറ്റു വിവരങ്ങളുമൊക്കെ കാണും. ‘ടൂറിസ്റ്റ് പ്രൊഡ്യൂസേഴ്സ്’ എന്നാണ് ഇവരെ പറയുന്നത്. ഇവർക്ക് സിനിമയോട് കമ്മിറ്റ്മെന്റ് ഇല്ല. സിനിമയുടെ ഗ്ലാമർ കണ്ടിട്ടാണ് പലരും വരുന്നത്. ഇവരിൽ 95 ശതമാനം ആളുകളും നഷ്ടം സഹിച്ചാണ് തിരിച്ചു പോകുന്നത്.
നിർമാതാവിന് വോയ്സ് ഇല്ല എന്ന രീതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ആരാണ് പ്രൊഡ്യൂസർ എന്നു ചോദിച്ചാൽ പല ആർട്ടിസ്റ്റിനും അറിയില്ല. അവർക്ക് പ്രൊഡക്ഷൻ മാനേജർമാരെയാണ് പരിചയം. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നിർമാതാവിനെ സെറ്റിൽ കാണാറു പോലുമില്ല. പണ്ടൊക്കെ നിർമാതാക്കൾ ആർട്ടിസ്റ്റുകളോട് നേരിട്ട് സംസാരിച്ചാണ് പ്രതിഫലം ഉറപ്പിക്കുക. ഇപ്പോൾ സംസാരിക്കുന്നത് പ്രൊഡക്ഷൻ മാനേജരാണ്. അവരാണ് പ്രൊജക്ട് ഉണ്ടാക്കുന്നത്. നിർമാതാവിന് അഞ്ചു രൂപ ലാഭം കിട്ടുന്നത് അവിടെ പോയിക്കിട്ടും. ചുരുക്കം ആളുകളെ നിർമാതാക്കൾ നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ശരിയാക്കുന്ന രീതി പിന്തുടരുന്നുള്ളൂ.
സിനിമാ നിർമാണരംഗത്തേക്ക് വരുന്നവരുടെ പക്കൽ നിന്ന്, പൊലീസ് വെരിഫിക്കേഷൻ വാങ്ങാറുണ്ട്. അവർക്ക് ക്രിമിനൽ ബന്ധമില്ലെന്ന ക്ലിയറൻസ് ആണ് വേണ്ടത്. അതിലൂടെ കുറേയൊക്കെ അവരുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയാൻ കഴിയും. ഈ പറയുന്ന പോലെ അധോലോകമൊന്നും ഇതിനകത്തില്ല.
ഹവാല പണം വന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്ന് തന്നെ ഞാൻ പറയും. അത് വ്യക്തമായി എനിക്കറിയാം. പല രീതിയിലും പല ആൾക്കാരും പൈസ ഇറക്കിയിട്ടുണ്ട്. ഫൈനാൻസ് ചെയ്യുന്ന ആളുകൾ കുറേപ്പേരുണ്ട്. അവരിൽ പലരും ബ്ലാക്ക് കൊടുക്കാറുണ്ട്. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ സിനിമയിൽ മുതൽമുടക്ക് നടത്താൻ പലരും ഒന്നു മടിക്കും.
പിന്നെ, ഇപ്പോൾ എല്ലാവർക്കും മാന്ദ്യകാലമാണ്. സ്വന്തം നില സുരക്ഷിതമാക്കാനേ ആരും ശ്രമിക്കൂ. സിനിമയിൽ പണം മുടക്കുന്നത് റിസ്ക് ആയതിനാൽ സുരക്ഷിതമായ നിക്ഷേപങ്ങളാകും പലരും തിരഞ്ഞെടുക്കുക. സിനിമ എന്നത് ആരുടെയും ഫസ്റ്റ് ചോയ്സ് അല്ല. അതിനാൽ തീർച്ചയായും സിനിമയിൽ മുതൽമുടക്ക് നടത്തുന്നവർ കുറയും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!