'ഉണ്ടായത് മനസിൽ ഉദ്ദേശിക്കാത്ത പരാമർശം, വാക്കുകൾ പിൻവലിക്കുന്നു', ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; പീഡനത്തിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന്
സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.
വാർത്താസമ്മേളനത്തിനിടെ ഉണ്ടായ റേപ്പ് ജോക്ക് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല ഖേദപ്രകടനം നടത്തിയത്. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി എന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ
കേരളീയ സമൂഹം ചരിത്രത്തിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സർക്കാർ സംവിധാനങ്ങളിൽ പോലുമുണ്ടായിരിക്കുന്നത്. കൊവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ എനിക്ക് നിർബന്ധമുണ്ട്. അത്തരം ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.
ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.
ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്ക് തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവർത്തകൻ കൊവിഡ് സർട്ടിഫിക്കെറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇന്നലെ ചെന്നിത്തലയുടെ വിവാദ പരാമർശം ഉണ്ടാകുന്നത്. യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻജിഒ അസോസിയേഷൻ പ്രവർത്തകനാണോ, കോൺഗ്രസുകാർ ഇങ്ങനെ പീഡിപ്പിക്കാൻ തുടങ്ങിയാൽ നാട്ടിലെ സ്ത്രീകൾ എങ്ങനെ ജീവിക്കുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി.
ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടുള്ളൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചെന്നിത്തലയുടേത് റേപ്പ് ജോക്ക് ആണെന്നും ഇത് തിരുത്തണമെന്നും മാപ്പ് പറയണമെന്നും സിപിഎം അടക്കമുളള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൻമാർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനമാണ് ചെന്നിത്തലയ്ക്ക് എതിരെ ഉയർന്നത്. തുടർന്നാണ് ഇപ്പോൾ ചെന്നിത്തല ഖേദപ്രകടനം നടത്തിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!