പച്ചജീവനോടെ കന്യാസ്ത്രീകളെ കിണറ്റിൽ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല, ദിവ്യയ്ക്ക് എങ്കിലും നീതി കിട്ടുമോ എന്ന് ലൂസി കളപ്പുര
പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാർത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. കന്യാസ്ത്രീ മഠങ്ങൾക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ബധിര കർണ്ണങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ.
കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങൾക്കെതിരെ കന്യാസ്ത്രീയായ ലൂസ കളപ്പുരയ്ക്കൽ. തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ സന്ന്യാസിനി വിദ്യാർത്ഥിനി ദിവ്യയെ ഇന്നലെ കിണറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ എന്നാണ് സിസ്റ്റർ ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ദിവ്യയുടെ മാതാപിതാക്കന്മാർ ജീവിതകാലം മുഴുവൻ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകൾ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ? പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാർത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോഴെന്നും ലൂസി പറയുന്നു.
ലൂസി കളപ്പുര എഴുതിയ കുറിപ്പ്
വളരെ വേദനയോടെ ആണ് ഈ വരികൾ എഴുതുന്നത്…
കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു തീർന്ന വാർത്തയാണ് ഇന്ന്(7/5/2020) കേൾക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ പ്രായം. ജീവിതം മുഴുവൻ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാർ ജീവിതകാലം മുഴുവൻ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകൾ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?
പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാർത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. കന്യാസ്ത്രീ മഠങ്ങൾക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ബധിര കർണ്ണങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമർത്തലുകളും ഭയപ്പാടുകളും കടിച്ചമർത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിതകഥ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയിൽ എനിക്ക് നേരിട്ട് കാണാനും കേൾക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ
1990: കൊല്ലം തില്ലേരിയില് കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല
1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ
1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്സി
1994: പുല്പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്
1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്
2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി
2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ
2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി
2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല
2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര് കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.
ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി...
ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ അപ്രത്യക്ഷമാകുന്നതും, സാക്ഷികൾ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്ത്രീയുടെ മേൽ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കിൽ മനോരോഗാശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങൾ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.
ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ? ഈ കന്യാസ്ത്രീ വസ്ത്രങ്ങൾക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യർ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകൾ. പുലർച്ച മുതൽ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമർത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയിൽ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവിൽ പച്ചജീവനോടെ കിണറ്റിൽ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങൾക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.
പക്ഷേ ഇനിയുമിത് കണ്ടുനിൽക്കാൻ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കാൻ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങൾ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട് ഈ ജീവൻ കൂടിയങ്ങ് പോയാൽ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാൻ. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കുവാൻ സാധ്യമല്ല.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലെ സന്ന്യസ്ത വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് ഇന്നലെ മഠത്തിലെ കിണറ്റിൽ കണ്ടെത്തിയത്. പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും ഇളയ മകൾ ദിവ്യ പി. ജോൺ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഭക്ഷണശേഷം മഠത്തിലെ പഠനം കഴിഞ്ഞ് എല്ലാവരും വിശ്രമത്തിനു പിരിഞ്ഞപ്പോഴാണ് സംഭവം നടന്നതെന്ന് മഠം അധികൃതർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
മഠത്തിനോട് ചേർന്ന് പിറകുവശത്താണ് ആൾമറയുള്ള കിണർ. പത്തടിയോളം വെള്ളമുണ്ട്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് മഠത്തിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോൾ ദിവ്യ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെരുപ്പ് വെള്ളത്തിൽ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തി കിണറ്റിലിറങ്ങിയാണ് മൃതദേഹം കരയ്ക്കെടുത്തത്. ഉടൻ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വിവരങ്ങളിൽ വ്യക്തത വരികയുളളൂ. ആത്മഹത്യയാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ദിവ്യ താമസിച്ചിരുന്ന മുറി സീൽ ചെയ്തിരിക്കുകയാണ്.
പത്താംക്ലാസ് കഴിഞ്ഞ് അഞ്ച് വർഷം മുമ്പാണ് മഠത്തിലെ അന്തേവാസിയായത്. പഠനം ഒരുവർഷം കൂടി പൂർത്തിയാകാനുണ്ട്. മൂന്ന് മാസം മുമ്പ് വീട്ടിലെത്തിയിരുന്നു. പിതാവ് ജോൺ ഫിലിപ്പോസ് ഹൈദരാബാദിൽ സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. ദിവ്യയ്ക്ക് മഠത്തിൽ നിന്ന് ശാരീരികമോ മാനസികമോ ആയ പീഡനം നേരിട്ടിട്ടില്ലെന്നും മരണകാരണം അറിയില്ലെന്നും സിസ്റ്റേഴ്സ് മഠം മദർ സുപ്പീരിയർ ജോർജിയ വ്യക്തമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'10000 വട്ടം തള്ളിയാലും പോരാട്ടം തുടരും'; വത്തിക്കാന്‍ പരാതി തള്ളിയത് ലൂസി കളപ്പുരയ്ക്കലിനെ കേള്‍ക്കാതെ
നാല് തവണ വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ലൂസി കളപ്പുര, മഠത്തിലെ മറ്റൊരു കന്യാസ്ത്രീ പ്രസവിച്ചു
പുരോഹിതരുടെ ലൈംഗിക ചൂഷണങ്ങള്‍: സിസ്റ്റര്‍ ലൂസിയുടെ 10 വെളിപ്പെടുത്തലുകള്‍
ലൂസിയുടെ ആത്മകഥ സഭയ്ക്ക് നാണക്കേട്; നിരോധിക്കാന്‍ ഹൈക്കോടതിയില്‍ കന്യാസ്ത്രീയുടെ ഹര്‍ജി